Thursday, July 31, 2008

ഒരു സ്വപ്നം

എന്റെ ചിത കത്തിയെരിഞ്ഞാല്‍
ഒരു കരിങ്കല്‍ കഷ്ണം ബാക്കിയാകും,...എന്റെ ഹൃദയം....
കാലമേറെ കഴിയുമ്പോള്‍ ഒരു ശില്പി ആ കരിങ്കല്ലിന്റെ ഹൃദയത്തില്‍
നിന്നെ കണ്ടെത്തും.................
എന്റെ സ്വപ്നവീചികള്‍ പാടിയുണര്‍ത്തിയ,
എന്റെ സായന്തനങ്ങള്‍ സങ്കീര്‍ത്തനമാക്കിയ,
എന്റെ രാവുകള്‍ വര്‍ണ്ണഭമാക്കിയ.,
എന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമേകിയ നിന്നെ....................

Friday, July 25, 2008

ഞാന്‍ കണ്ട പ്രണയം...........

നിറയെ വാകപ്പൂക്കള്‍ പൊഴിഞ്ഞുകിടക്കുന്ന ഇടവഴിയില്‍ വെച്ചാണ്
ഞാനവനെ ആദ്യമായി കാണുന്നത്...കോളേജിലെ ബഹളങ്ങളില്‍ നിന്ന്,
വിരസ വേളകളില്‍ നിന്ന് ഞാനൂളിയിടാറുള്ളത് കാമ്പസിനോട് ചേര്‍ന്നുള്ള
ആ ഇടവഴിയിലേക്കാണ്.അതായിരിക്കാം മരങ്ങളുടെ
ഇരുള്‍പറ്റിക്കിടന്നിരുന്ന ആ ഇടവഴിയെ ഞാനിത്രമാത്രം സ്നേഹിച്ചത്.... പതിവുപോലന്നും ഞാനവനെ കണ്ടു. അവന്റെ മുഖം അഞജാതമായൊരു
ദു:ഖം പേറുന്നതായി തോന്നി.തീക്ഷണമായ കണ്ണുകള്‍ ഗഹനമായി എന്തോ
ചിന്തിക്കുന്ന പോലെ കാണപ്പെട്ടു...കൂട്ടുകാരില്‍ നിന്നൊഴിഞ്ഞ്
ഏകാകിയായിരിക്കുന്ന അവനെയാണ് ഞാനെന്നും
കണ്ടിരുന്നത്.നെറ്റിയിലേക്ക് ഊര്‍ന്നുവീണ മുടിയിഴകളും ശൂന്യതയിലേക്കു
നോക്കിയുള്ള ഇരുത്തവും എന്റെ ശ്രദ്ദയാകര്‍ഷിച്ചിരുന്നു.....പലപ്പോഴും
തമ്മില്‍ കണ്ടാല്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഒരു ചിരി മാത്രം
അവനെനിക്കു സമ്മനിച്ചു....എന്നിട്ടും വിരസമായ ക്ലാസ്സിനും
നീണ്ടു മെലിഞ്ഞ പകലുകള്‍ക്കും ആശ്വാസമായിത്തീര്‍ന്നു ആ മുഖം..അവനെ
കാണുമ്പോ‍ള്‍ ഒരു നവവധുവിന്റെ ലജ്ജ എന്നിലുണരാന്‍
തുടങ്ങി....നിദ്രയുടെ അപാരതയില്‍ ഞാനവനുമായി സ്വപ്നതാഴ്വരകള്‍
കയറിയിറങ്ങി......വീണുകിടക്കുന്ന പൂക്കളെ നിര്‍ന്നിമേഷനായി നൊക്കിനില്‍ക്കുന്ന
അവനെയാണു ഞാനിന്നു കണ്ടത്..ഒന്നുകൂടി അടുത്തെത്തിയപ്പോള്‍ അവന്‍
കരയുകയാണെന്നു തോന്നി..കണ്‍ തടങ്ങള്‍ ചുവന്നിരുന്നു...നാസികാഗ്രം
വിയര്‍പ്പുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.എന്താണെന്ന ചോദ്യത്തിനു
ഒന്നുമില്ലെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു മറുപടി....പെയ്തൊഴിയാന്‍
വെമ്പിനില്‍ക്കുന്ന കാര്‍മേഘമാണവന്റെ മനസ്സെന്നെനിക്കു
തോന്നി.ചിലപ്പോഴൊക്കെ ദു:ഖങ്ങള്‍ ഞാനുമായി പങ്കുവെക്കാന്‍ അവന്‍
തയ്യാറായി.....ഉച്ചസമയങ്ങളിലെ ഒഴിവുവേളകളില്‍ നിറയെ പൂത്തുനില്‍ക്കുന്ന
വാകയുടെ ശീതളിമയിലേക്ക് ഞാനവനെ ക്ഷണിക്കാറുണ്ട്...അപ്പോഴൊക്കെ
വാ‍കപ്പൂ വര്‍ഷിച്ചിരുന്നു.പതിവുപോലന്നും പരസ്പരം പങ്കുവെച്ച
മൂകവിഷാദങ്ങള്‍ക്കൊടുവില്‍ പ്രണയമൊരു നാരങ്ങാമിട്ടായിയായി
അവനെനിക്കു നല്‍കി...അപ്പോഴേക്കും പ്രണയത്തിന്റെ സൈക്കോളജി
അവനെനിക്കു പകര്‍ന്നുതന്നിരുന്നു...വിശാലമായ കാമ്പസിലൂടെ
കൈകോര്‍ത്തു നടക്കുമ്പോള്‍ അവനൊന്നും പറഞ്ഞില്ല...അരങ്ങില്‍ മൌനം
മാ‍ത്രം തളം കെട്ടിനിന്നു.എനിക്കസഹ്യത തോന്നി..വാകച്ചോട്ടില്‍
വീണുകിടന്നിരുന്ന പൂക്കളെയാരോ ചവിട്ടിയരച്ചിരുന്നു.അതുനോക്കിനില്‍ക്കേ
അവന്‍ പറഞ്ഞുതുടങ്ങി...അലീനാ...ഞാന്‍....ഇടര്‍ച്ചയോടെ നിര്‍ത്തി.ഊഷമള
സ്വപ്നത്തിന്റെ നിണമണിഞ്ഞ പ്രതീക്ഷകളെ തലോടി ഞാനവനെത്തന്നെ
ഉറ്റുനോക്കി...അവന്‍ പറഞ്ഞതിത്രമാത്രം,അലീനാ ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഒരു സഹോദരിയെപ്പോലെ...പിന്നെ കനത്ത
കാല്‍ വെയ്പ്പുകളോടെ നടന്നുനീങ്ങി..അടിവയറ്റിലെവിടെയോ ഒരു
കുഞ്ഞുജീവനുണര്‍ന്ന് അവന്റച്ചനെ വിളിക്കുന്നതായെനിക്കു
തോന്നി...കരയാന്‍ ഞാന്‍ മറന്നുപോയിരുന്നു.......

Tuesday, July 15, 2008

സൌഹൃദം.....

കൂട്ടുകാരാ.......
മഹാമൌനത്തിന്റെ അകത്തളങ്ങളില്‍
ഞാനൊരു മുഖത്തെ തിരിച്ചറിയുന്നു
മറന്നുവോ എന്നെ......?
അനന്ത കാലങ്ങള്‍ക്കകലെ
കൌമാരത്തിന്റെ ഇടനാഴിയില്‍ വെച്ച് വേര്‍പിരിഞ്ഞവര്‍ നമ്മള്‍
കാലം തേരാളിയാകുമ്പോള്‍
ഓര്‍മ്മകള്‍ക്കു ക്ലാവുപിടിക്കുന്നു...
ആരോര്‍ക്കുവാനിനീ പിന്നിട്ട സൌഹൃദം,
ഓരോ മനവും പുതിയ മുഖങ്ങള്‍ തേടുന്നു.,
ഓരോ മുഖങ്ങളും പുതിയ കഥകള്‍ പറയുന്നു...
എങ്കിലുമെന്റെ മൈത്രേയാ.........
ഒരു വാക്കെങ്കിലും പറയുക നീ.......
ഈ മൌനം മരണമാണ്......
ഓര്‍ക്കുന്നുവോ നീ...........
ഒരുനാള്‍ കടലാസ് തുണ്ടുകള്‍ നമ്മുടെ മാധ്യമമായതും
നിന്റെ കൈകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മുഖവുമായൊരുവള്‍ചൂളിനിന്നിരുന്നതും.......
ഇല്ല നീ ഒന്നും ഓര്‍ക്കുന്നില്ല.....
മനം വീണ്ടും പുതിയ കഥകള്‍ മെനെയും മുമ്പ്
ഞാനൊന്നു കൂടി ചോദിയ്ക്കട്ടെ....?
അറിയുമോ നീ എന്നെ.......ഞാന്‍ ആരെന്ന്.....?
എന്റെ പേരെന്തെന്ന്.............?

Friday, July 11, 2008

അശ്രുബിന്ദുക്കള്‍.....


ഇല്ല.....

ഇനിയൊരു മടക്കയാത്ര എനിക്കാവില്ല..,

അത്രമേല്‍ നീയെന്നില്‍ നിന്ന് ഞാന്‍

നിന്നില്‍ നിന്നകലെയാണ്.....

എങ്കിലും ജനിമൃതികള്‍ക്കിടയിലുള്ള ഈ ജീവിതം

ഞാന്‍ നിന്റെ മുന്നില്‍ അടിയറവു വെക്കുന്നു,

എന്റെ ആത്മാംശമാണു നീയെന്നു വിശ്വസിക്കുന്നു.

ഓര്‍ക്കുന്നുവോ നീ........

കര്‍ക്കിടകത്തിലെ വര്‍ഷരാഗം പോലെയായിരുന്നു

നമ്മുടെ പ്രണയം.,

പക്ഷെ ഇന്നതു വേനല്‍പെയ്ത്തു പോലെയാണ്

ആരവങ്ങളില്ലാതെ അടയാളങ്ങള്‍

ബാക്കിവെക്കാതെ,

കരഞ്ഞുതീര്‍ക്കുന്ന വേനല്‍ പെയ്ത്തുപോലെ..

അവശേഷിക്കുന്നത് ഞാനും

നിന്നോര്‍മകളും മാത്രം.....

Tuesday, July 8, 2008

സ്നേഹം..

എനിക്കിഷ്ട്പ്പെട്ട പോലെ നീയൊ നിനക്കിഷ്ട്പ്പെട്ട പോലെ ഞാനോ പെരുമാറുന്നതാണോ സ്നേഹം...?എന്റെ ഇഷ്ട്ങ്ങള്‍ക്കനുസരിച്ച് നിന്നെ കാണാന്‍ ശ്രമിക്കുന്നതും നിന്റെ ഇഷ്ട്ങ്ങളിലൂടെ എന്നെ കാണുന്നതും ഇതൊക്കെയാണൊ സ്നേഹം.സത്യത്തില്‍ നിന്നെ നീയായും എന്നെ ഞാനായും നമ്മുടെ കുറവുകളോടെ തന്നെ അറിയുന്നതല്ലെ യഥാര്‍ത്ഥ സ്നേഹം...എനിക്കൊ നിനക്കൊ,അതിനു കഴിയുമ്പോള്‍ നാം പരസ്പരം സ്നേഹിക്കുന്നു എന്നു പറയാം...ഇപ്പോള്‍ നമ്മള്‍ സത്യത്തില്‍ ഇഷ്ട്പ്പെടാന്‍ ആഗ്രഹിക്കുന്നു പോലുമില്ല എന്നതാണു സത്യം...അതെ ,അതുമാത്രമാണു സത്യം.......................

Friday, July 4, 2008

യാത്രാമൊഴി....

ബന്ധങ്ങള്‍ പലപ്പോഴും അകലാന്‍ വേണ്ടി മാത്രമുള്ളവയാണ്.മൌനം പൊതിഞ്ഞ പാതയിലെവിടെയോ വെച്ചു കാണും.കനം തിങ്ങിയ നിനിഷങ്ങള്‍ക്കൊടുവില്‍ എന്തൊക്കെയൊ പറഞ്ഞുതീര്‍ക്കും.പിന്നീട്,പിന്നീടൊരു നളൊന്നും പറയാതെ ഇരുവഴികളിലായി നടന്നു നീങ്ങും.അന്നു മറന്നുവെച്ചവ പലതായിരിക്കും.,പറയാതെപോയതും.....ഒടുവില്‍ നഷ്ട്പ്പെട്ടവ കണ്ടെടുക്കുമ്പോഴേക്കും സ്വന്തം മുഖം നമുക്കു നഷ്ട്പ്പെട്ടിരിക്കും....മിന്നിമായുന്ന മുഖങ്ങള്‍ക്കൊടുവില്‍, പൊഴിഞ്ഞുതീരുന്ന, നിറം മങ്ങിയ പകലുകള്‍ക്കൊടുവില്‍ നമുക്കെല്ലാം സ്വന്തമാകുന്നത് ചില നഷ്ട്ങ്ങള്‍ മാത്രമാണ്.വഴിയരികില്‍ സമ്മാനിച്ച വിടര്‍ന്ന ഒരു ചിരി,ദു:ഖം മാത്രം സമ്മാനിച്ച ഏതോ ഒരു മുഖം.ഒടുവില്‍ സ്വയം സൃഷ്ടിക്കുന്ന ഏകാന്തതക്കൊടുവില്‍ ഒരു തുള്ളികണ്ണുനീര്‍ പൊടിഞ്ഞാല്‍ ശുഭരാത്രി. നീ ചിന്തിച്ചിട്ടുണ്ടൊ....ഈ ലോകമെത്ര സുന്ദരമാണെന്ന്...?നിഷ്കളങ്കതയുടെ ഒരൊറ്റ മുഖവും കാണുന്നേയില്ല,എല്ലാം കപടം.വികൃതമായ ശരീരത്തില്‍ ആടകളും, മുഖം നിറയെ ചായം തേച്ചും നടക്കുന്നവര്‍.ഇന്നലെകള്‍ നശിച്ചവര്‍,ഓര്‍മകള്‍ ഇല്ലാത്തവര്‍.അതില്‍ രണ്ടശ്രുബിന്ദുക്കളായി ഞാനും നീയും.പക്ഷെ നാം തമ്മില്‍ അന്തരങ്ങളുണ്ട്.എനിക്കു ആഗ്രഹങ്ങളില്ല.,ദു:ഖങ്ങള്‍ മാത്രം.നീയൊ,....ഉയര്‍ന്നു പറക്കാന്‍ കൊതിച്ച് ചിറകറ്റ് വീണവന്‍.വിടരാത്ത സ്വപ്നങ്ങള്‍ സ്വന്തമായുള്ളവന്‍.നമുക്കിടയില്‍ രണ്ടഗ്നി ഗോളങ്ങള്‍.ദു:ഖം ഉന്മാദമായതു കൊണ്ടാകാം ഞാന്‍ കരയുന്നു.നീ ഭ്രാന്തമായി ചിരിക്കുകയും.......ചില നിമിഷങ്ങളില്‍ ദുഖത്തിന്റെ കനല്‍ കുടീരങ്ങള്‍ നീയുമായി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കാറുണ്ട്.പക്ഷെ പറയുവാനുള്ളത് കണ്ണീര്‍ക്കഥകളാകുമ്പോള്‍ നിനക്കും മടുക്കും.കാരണം സന്തോഷം നാം അളക്കാറില്ല,ദു:ഖം അളന്നുതിട്ടപ്പെടുത്തും. ചിലപ്പോഴൊക്കെ ഞാനൊരു മാധവിക്കുട്ടിയായിരുന്നെങ്കിലെന്നാഗ്രഹിച്ചിട്ടുണ്ട്.നമ്മളടങ്ങുന്ന സമൂഹത്തെ എത്ര തന്മയത്തത്തോടെയാണവരഴിച്ചു മാറ്റുന്നത്......ജീര്‍ണ്ണിച്ചുതുടങ്ങിയ തത്വശാസ്ത്രങ്ങളെ കുഴിച്ചുമൂടാന്‍ ഞാനാഗ്രഹിക്കുന്നു....പക്ഷെ നീയടങ്ങുന്ന പുരുഷസമൂഹം തന്റെ നീരാളിക്കയ്കളാല്‍ എന്നെ വരിഞ്ഞുമുറുക്കും.ജ്വലിച്ചു തുടങ്ങിയ എന്റെ കണ്ണുകള്‍ നിങ്ങള്‍ ചൂഴ്ന്നെടുക്കും.എന്നെന്നേക്കുമായെന്നെ നിശബ്ദയാക്കും.എന്നാലും എനിക്ക് ഭയമില്ല.കാരണം എന്റെ ചിന്തകള്‍ക്ക് ഞാനെന്നേ ശവക്കല്ലറ പണിതുകഴിഞ്ഞു.എന്റെ നിശ്വാസം പോലും കടവാതിലിന്റെ ചിറകടിയായി മാറിയിരിക്കുന്നു.... കാരണമില്ലാതെ കരയാന്‍ ഞാനിപ്പോള്‍ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.....നിന്റെ സന്തോഷത്തില്‍ പങ്കുചേരാനോ, സ്വയം മറന്നൊന്നു ചിരിക്കാനോ എനിക്കറിയില്ല...ദു:ഖം ഒരു വിഷസൂചിക പോലെ എന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു...ജീവിതം ആവര്‍ത്തനമാണ്.,ഓരോ പ്രഭാതവും ഒന്നിനൊന്ന് വിരസമാണ്.മനസ്സുകൊണ്ട് മൃഥ്യു വരിച്ച ഒരുവള്‍ക്ക് ജീവിതം ആയാസമേകും.നശ്വരതയെന്തെന്നറിയാതെ മൂഢ സ്വര്‍ഗ്ഗത്തില്‍ അലയുകയായിരുന്നു ഞാനിത്രനാളും........ഇനി വയ്യ.എല്ലാം ഓര്‍മകളായിത്തീരുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കു പോകണം ,വ്യതിഥ താളത്തോടെ ഇഴയുന്നതിനേക്കാള്‍ നല്ലത് മരണമാണ്....ആരോടും ഞാന്‍ യാത്ര പറയില്ല...സഹതാപത്തിന്റെ ശരവര്‍ഷങ്ങള്‍ എനിക്കിഷ്ട്മല്ല,.അതെന്നെ കുത്തിനോവിക്കുകയേ ചെയ്യൂ... എന്നെ മറക്കരുതെന്നോ,ഓര്‍ക്കണമെന്നോ പറയാന്‍ എനിക്കു കഴിയില്ല.കാരണം കാലം വല്ലാത്തൊരു വില്ലനാണ്.കാലചക്രം തിരിയുന്നതിനനുസരിച്ചു മറക്കപ്പെടവുന്നതേയുള്ളു എല്ലാം...അതില്‍ പ്രധാനിയായിരിക്കട്ടെ ഞാനും എന്നോര്‍മകളും...... നിങ്ങള്‍ പരിതപിച്ചേക്കാം,എന്നെ ശപിച്ചേക്കാം.ഞാനരെയാണ് ഭയക്കേണ്ടത്.എന്നെ വളര്‍ത്തിയ മാതപിതാക്കളേയൊ,അവര്‍ക്കെന്നെയറിയാം, എന്റെ വ്യഥകളറിയാം.......പിന്നെ എന്നെ ഞാനാക്കിയ തത്വശാസ്ത്രത്തെയൊ ലോക തത്വങ്ങളെയോ എനിക്കു ഭയമില്ല....ഇതാണു സ്വര്‍ഗ്ഗമെന്നും അവനാണു ജീവിതമെന്നും ഞാന്‍ വിശ്വസിച്ചിരുന്നു...മനസ്സിന്റെ തോന്നലുകള്‍ എന്റെ കൈകള്‍ക്കറിയാമെന്നു തോന്നുന്നു.ഒരിക്കലും നശിക്കത്തൊരോര്‍മയായ് അവനുള്ളതുകൊണ്ടാകാം ഈ താളുകളില്‍ ഞാനവന്റെ നിഴല്‍ചിത്രം വരച്ചത്....അങ്ങനെയെങ്കിലും അവനെന്നിലൂടെ ജീവിക്കട്ടെ... ഇപ്പോള്‍ ഞാനത് മറക്കാന്‍ ശ്രമിക്കുന്നു.പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്യേഷിക്കാനാവില്ലെങ്കിലും എനിക്ക് മറന്നേ തീരൂ......ചിലതങ്ങിനെയാണ്.,പാതിവഴിയില്‍ വെച്ച് നഷ്ട്പ്പെടുന്നവ,നഷ്ട്പ്പെടുത്തേണ്ടവ.ഇനിയൊരു പുനര്‍ജജനിയില്ലാത്ത വിധം ആ വസന്തമെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു......ഇനിയൊന്നുമെന്നിലവശേഷിക്കുന്നില്ല,...കുറച്ച് ശൂന്യതയല്ലാതെ.........

Wednesday, July 2, 2008

ചിരിക്കുന്ന മാലാഖ.

നാക്കിലയില്‍ വെള്ളപുതച്ച് കുഴിയിലമര്‍ന്ന
കണ്ണുകളുള്ള ശീതീകരിച്ച ഒരു ശവം കിടക്കുന്നു.
ശാന്തിയുടെ നിശബ്ദ ലോകത്തേക്ക്
പറന്നുയര്‍ന്ന ഒരു മാലാഖ.
ആ ശവമെന്നോട് പുഞ്ചിരിയ്ക്കുന്നു
ആശയറ്റ മനസ്സില്‍ ശാന്തമായ ചിരി
ഭ്രാന്തമായി ദിഗന്തം നടുങ്ങുമാറ്
ഞാനും ചിരിക്കുന്നു,
എനിക്കു ചുറ്റുമുള്ളവര്‍ എന്നെ
പകച്ചുനോക്കുന്നതെന്തിന്........?
തേങ്ങുന്നതിനിടയിലും നിങ്ങളെന്നെ മനം
മടുത്തു പോകുന്നു
നിരവധി ചോദ്യമെന്നില്‍ നുരഞ്ഞുപൊന്തവെ
ഘോര ഘോരമായി ചിരിച്ച്,
സാകൂതം ഞാനാ ശവത്തെ നോക്കി
മരിച്ചതെന്‍ ‘മുത്തശ്ശിയായിരുന്നു.....